Headlines
Loading...
5 വര്‍ഷമായി, ഇതൊക്കെ രാഷ്ട്രീയമല്ലേ, സോളാര്‍ പീഡന കേസ് സിബിഐ വിട്ടതില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി

5 വര്‍ഷമായി, ഇതൊക്കെ രാഷ്ട്രീയമല്ലേ, സോളാര്‍ പീഡന കേസ് സിബിഐ വിട്ടതില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: സോളാര്‍ പീഡന കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി. ഇതൊക്കെ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷവും ഈ കേസുണ്ടായിരുന്നു. എന്നിട്ടും എന്തെങ്കിലും എല്‍ഡിഎഫ് ചെയ്‌തോ? അവര്‍ അധികാരത്തിലുണ്ടായിരുന്നു. ഇപ്പോള്‍ ഈ തീരുമാനം എന്തുകൊണ്ട് എടുത്ത് എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇതൊക്കെ രാഷ്ട്രീയം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. ബാക്കി പിന്നീട് പ്രതികരിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ സംബന്ധിച്ച ആറ് പീഡന കേസുകളാണ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, എപി അനില്‍ കുമാര്‍, അബ്ദുള്ളക്കുട്ടി, ഹൈബി ഈഡന്‍, തുടങ്ങിയവര്‍ക്കെതിരെയാണ് കേസുകളുള്ളത്. ഇതാണ് സിബിഐക്ക് വിടുന്നത്. 2006ല്‍ സമാനമായ രീതിയില്‍ ലാവലില്‍ കേസ് അന്നത്തെ സര്‍ക്കാര്‍ സിബിഐ വിട്ടിരുന്നു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐ സ്വന്തം വിവേചനാധികാരം കൂടി പരിഗണിക്കും.

അതേസമയം പ്രതിപക്ഷം സിബിഐ കേസ് വിട്ടത്തില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സോളാര്‍ കേസുകള്‍ സിബിഐക്ക് വിടാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ച് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതാണ്. സുപ്രീം കോടതി ജസ്റ്റിസ് അരിജിത്ത് പസായത് പരാതിയില്‍ കഴമ്പില്ലെന്നും, കേസെടുക്കാന്‍ ആവില്ലെന്നുമാണ് പറഞ്ഞത്. എന്നിട്ടും കേസ് സിബിഐക്ക് വിട്ടതിന്റെ രാഷ്ട്രീയ ലക്ഷ്യം കേരള ജനത തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.

എംഎം ഹസനും ശക്തമായി തന്നെയാണ് പ്രതികരിച്ചത്. പഴകി പ്രദവിച്ച ആയുധമാണ് സോളാര്‍ എന്ന് ഹസന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണിത്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിച്ചിട്ട് ഉമ്മന്‍ ചാണ്ടിയെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. സിബിഐയെ ഇവിടെ നിന്ന് ആട്ടിപ്പായിച്ചവരാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെ ജനങ്ങള്‍ തള്ളിക്കയുമെന്നും ഹസന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഏകോപന സമിതിയിലെ നേതാക്കളെല്ലാം ചേര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ്.