ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച ആദ്യ മലയാളി ഡോ. സികെ ഭാസ്‌കരൻ നായർ അന്തരിച്ചു
മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച ആദ്യ മലയാളി താരവുമായ ഡോ. സികെ ഭാസ്‌കരൻ നായർ അന്തരിച്ചു. കാൻസർ ബാധിതനായിരുന്ന ഇദ്ദേഹം യുഎസിലെ ഹൂസ്റ്റണിൽ വെച്ച് ശനിയാഴ്ചയാണ് മരണമടഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ അദ്ദേഹം ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം യുഎസിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു.
സിലോണിനെതിരെയായിരുന്നു (ഇന്നത്തെ ശ്രീലങ്ക) ഇന്ത്യക്കായി ഭാസ്കരൻ നായർ കളിച്ച ഒരേയൊരു മത്സരം. സിലോണിന് അന്ന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാൽ മത്സരം അനൗദ്യോഗികമായി. മത്സരത്തിൽ മത്സരത്തിൽ 18 ഓവറുകൾ എറിഞ്ഞ ഭാസ്കരൻ നായർ 51 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി.
1941 മെയ് അഞ്ചിന് തലശ്ശേരിൽ ജനിച്ച അദ്ദേഹം 1957 മുതൽ 1969 വരെ കേരള രഞ്ജി ട്രോഫിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മികച്ച പേസ് ബൗളറായിരുന്ന അദ്ദേഹത്തിനൊപ്പം മറ്റു ചില മികച്ച താരങ്ങളും കേരളത്തിനുണ്ടായിരുന്നു. 16ആം വയസ്സിൽ രഞ്ജി അരങ്ങേറ്റം കുറിച്ച അദ്ദേഹം 1957-58 സീസണിൽ ആന്ധ്രയ്‌ക്കെതിരെ ആദ്യ മത്സരം കളിച്ചു. മൈസൂരിനെതിരെയായിരുന്നു അവസാന മത്സരം.
കേരളത്തിനായി 21 മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. 37 ഇന്നിംഗ്സുകളിൽ നിന്ന് 69 വിക്കറ്റുകളും 345 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ആന്ധ്രയ്‌ക്കെതിരേ 86 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. ആന്ധ്രക്കെതിരെ തന്നെയായിരുന്നു മികച്ച ബാറ്റിങ് പ്രകടനവും. 59 റൺസാണ് അദ്ദേഹം ആന്ധ്രക്കെതിരെ സ്കോർ ചെയ്തത്. മദ്രാസിനായി 12 മത്സരം കളിച്ച അദ്ദേഹം 24 വിക്കറ്റുകളും നേടി.