Headlines
Loading...
മെഡി. കോളേജിലെ ലൈംഗികാതിക്രമം: സ്വാധീനിക്കാൻശ്രമിച്ച 5 ജീവനക്കാർക്ക് സസ്പെൻഷൻ, ഒരാളെ പിരിച്ചുവിട്ടു

മെഡി. കോളേജിലെ ലൈംഗികാതിക്രമം: സ്വാധീനിക്കാൻശ്രമിച്ച 5 ജീവനക്കാർക്ക് സസ്പെൻഷൻ, ഒരാളെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഒരാളെ പിരിച്ചുവിട്ടു. വിഷയം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.


തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐ.സി.യു.വിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പര്‍ശിച്ചെന്നാണ് പരാതി. പരാതി പിൻവലിക്കാൻ തനിക്കുമൽ സമ്മർദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് യുവതി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തിരുന്നു.


സംഭവദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങള്‍ സ്ഥാനം മാറിക്കിടക്കുന്നതുകണ്ട് അറ്റന്‍ഡറോട് ചോദിച്ചിരുന്നെന്നും യൂറിന്‍ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നല്‍കിയെന്നും നഴ്സ് മൊഴിനല്‍കി. തൈറോയ്ഡ് രോഗിക്ക് യൂറിന്‍ബാഗ് ആവശ്യമില്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ശകാരിച്ചെന്നും മൊഴിയിലുണ്ട്