national
ഹെലികോപ്റ്റർ റെയിൽവെ ലൈനിനെ പിന്തുടർന്നു; കൂനൂർ അപകട അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
കൂനൂർ സൈനിക ഹെലികോപ്റ്റർ അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പ്രതിരോധ വകുപ്പിന് കൈമാറി. വ്യോമസേനാ മേധാവി എയർ മാർഷൽ വിഎൻ ചൗധരിയാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
എയർമാർഷൽ മാൻവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു സംയുക്ത സൈനിക തല അന്വേഷണം. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിന് തൊട്ടുമുൻപ് ഒരു റെയിൽവെ ലൈനിനെ പിന്തുടർന്നാണ് പറന്നിരുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശക്തമായ മൂടല്‍ മഞ്ഞ് ഹെലികോപ്റ്ററിൽ നിന്നുള്ള കാഴ്ച്ച മറച്ചുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നതായിട്ടാണ് വിവരം.
ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരാനുണ്ട്. ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയുടെ സുുപ്രധാന സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത അപകടം എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും വ്യോമസേന ഇതുവരെ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുള്ളതായ കണ്ടെത്തലുകളും വ്യോമസേന നിഷേധിച്ചിരുന്നു. അന്വേഷണം പൂർത്തീകരിച്ചു കഴിഞ്ഞാൽ വിവിഐപി യാത്രാ പെരുമാറ്റചട്ടം സംബന്ധിച്ച് പുനഃപരിശോധന നടത്തുമെന്നും വ്യോമസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ 8ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ പതിനാലു പേരുമായി വെല്ലിങ്ങ്ടണിലെ സൈനിക കോളേജിനെ ലക്ഷ്യമാക്കി പറന്ന ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത കൂനൂരിൽ തകർന്നു വീണത്. അപകടത്തിൽ 14പേരും ദാരുണമായി മരണപ്പെട്ടു.