Headlines
Loading...
'ആറരയ്ക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങേണ്ട'; വിവാദ സർക്കുലറുമായി മെസൂരു യൂണിവേഴ്സിറ്റി

'ആറരയ്ക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങേണ്ട'; വിവാദ സർക്കുലറുമായി മെസൂരു യൂണിവേഴ്സിറ്റി

ബംഗളൂരു: എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന വിവാദ നിർദേശവുമായി മൈസൂരു യൂണിവേഴ്സിറ്റി സർക്കുലർ. വെെകിട്ട് 6.30ന് ശേഷം ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നാണ് നിർദേശം. 250 ഏക്കറുള്ള ക്യാംപസ് പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനമുണ്ട്.

വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയില്‍ പട്രോളിങ് നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊലീസിന്റെ വാക്കാലുള്ള നിർദേശപ്രകാരമാണ് സർക്കുലറെന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. അതേസമയം, സർക്കുലറിനെതിരെ വിദ്യാർത്ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തി.

കുറ്റകൃത്യം നടന്ന വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയും സുഹൃത്തും പോകരുതായിരുന്നു എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സർക്കുലറും പുറത്തുവന്നിരിക്കുന്നത്.

അതേസമയം കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായാണ് കര്‍ണ്ണാടക പൊലീസ് അറിയിക്കുന്നത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. മൈസൂരുവിലെ പഴക്കച്ചവടക്കാരാണ് ഇവര്‍. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സൂചന. മറ്റൊരു പ്രതിയ്ക്കായി തെരച്ചില്‍ തുടരുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലയാതെന്നാണ് വിവരം. സംഘം വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 35 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.