ബാഡ്മിന്റനിൽ ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടുമുയരെ; പി.വി. സിന്ധു ക്വാർട്ടറിൽ
ടോക്കിയോ∙ ബാഡ്മിന്റനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കൂടുതൽ മിഴിവേകി വനിതാ വിഭാഗം സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ. ഏകപക്ഷീയമായി മാറിയ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഡെൻമാർക്കിന്റെ ലോക 12–ാം നമ്പർ താരം മിയ ബ്ലിച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഏഴാം റാങ്കുകാരിയായ സിന്ധുവിന്റെ മുന്നേറ്റം. സ്കോർ: 21-15, 21-13. മത്സരം 41 മിനിറ്റിനുള്ളിലാണ് സിന്ധു സ്വന്തമാക്കിയത്. ഇതോടെ റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവായ സിന്ധു, ടോക്കിയോയിലും മെഡൽ നേട്ടത്തിന് കൂടുതൽ അടുത്തെത്തി.
നേർക്കുനേർ പോരാട്ടങ്ങളിൽ ഈ മത്സരത്തിനു മുൻപ് ബ്ലിച്ഫെൽറ്റിനെതിരെ 4–1ന്റെ മുൻതൂക്കമുണ്ടായിരുന്ന സിന്ധു, ഈ വിജയത്തോടെ 5–1ന്റെ ലീഡെടുത്തു. ക്വാർട്ടറിൽ ആതിഥേയരായ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. നാലാം സീഡായ യമാഗുച്ചി, പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ 12–ാം സീഡായ കിം ഗാ ഉനെ വീഴ്ത്തിയാണ് ക്വാർട്ടറിലെത്തിയത്.
ബ്ലിച്ഫെൽറ്റിനെതിരെ ആദ്യ സെറ്റിൽ 2–0ന് പിന്നിലായ ശേഷം തിരിച്ചടിച്ച സിന്ധു, ആധികാരിക പ്രകടനത്തോടെയാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ 11–6 എന്ന നിലയിൽ സിന്ധു ലീഡ് ചെയ്യവെ എതിരാളി രണ്ടു പോയിന്റ് അടുത്തു വരെ എത്തിയെങ്കിലും, പിന്നീട് തുടർച്ചയായി ആറു പോയിന്റ് നേടി സിന്ധു സെറ്റ് ഉറപ്പിച്ചു. 22 മിനിറ്റിനുള്ളിൽ 22–15നാണ് സിന്ധു ആദ്യ സെറ്റ് നേടിയത്. രണ്ടാം സെറ്റിൽ തുടക്കം മുതലേ ആധിപത്യം പുലർത്തിയ സിന്ധു, ബ്ലിച്ഫെൽറ്റിന് തിരിച്ചുവരവിന് അവസരം നൽകിയില്ല. സെറ്റ് പാതിവഴി പിന്നിടുമ്പോൾ സിന്ധുവിന് അഞ്ച് പോയിന്റിന്റെ ലീഡുണ്ടായിരുന്നു.
നേരത്തെ, ഹോങ്കോങ് താരം യീ ങാൻ ചുവെങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്ധു പ്രീക്വാർട്ടറിൽ കടന്നത്. 21–9, 21–16 എന്ന സ്കോറിനാണ് സിന്ധുവിന്റെ വിജയം.