covid update
kerala
കേരളത്തിൽ രണ്ടാം ഘട്ട ഡ്രൈ റൺ പൂർത്തിയായി; ഇനി വാക്‌സിൻ ലഭിക്കാനുള്ള കാത്തിരിപ്പ്
തിരുവനന്തപുരം: കൊറോണ വാക്‌സിൻ കുത്തിവെയ്പ്പിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റൺ സംസ്ഥാനത്ത് വിജയകരമായി പൂർത്തിയാക്കി. എല്ലാ ജില്ലകളിലും 46 കേന്ദ്രങ്ങളിലായി ഡ്രൈ റൺ നടന്നു. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകരാണ് പങ്കാളികളായത്.
വാക്‌സിൻ വിതരണത്തിന് കേന്ദ്രം തയ്യാറാക്കിയ വെബ് പോർട്ടലിൽ റജിസ്‌ട്രേഷൻ ഉണ്ടോ എന്ന് തിരിച്ചറിയിൽ കാർഡ് വഴി പരിശോധിക്കുന്നതാണ് ആദ്യഘട്ടം. പിന്നീട് വാക്‌സിനേഷൻ റൂമിലേക്ക്. പ്രതീകാത്മക വാക്‌സിൻ കുത്തിവെച്ചതിന് ശേഷം അരമണിക്കൂർ ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നറിയാനുള്ള നിരീക്ഷണം.
കുത്തിവെയ്പ് ഒഴികെ വാക്‌സിൻ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും രണ്ടാഘട്ട ഡ്രൈ റണ്ണിലും വിജയകരമായി ആവിഷ്‌കരിച്ചു. കുത്തിവെയ്പ്, വാക്‌സിൻ ശീതീകരണം, കുത്തിവെയ്പ്പിന് ശേഷമുള്ള ജൈവ, മെഡിക്കൽ മാലിന്യങ്ങളുടെ സംസ്‌കരണം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിനുള്ള പരിശീലനമാണ് ഡ്രൈ റണ്ണിലൂടെ നൽകിയത്. പലകുറി പരിശീലനം ചെയ്യുന്നതിലൂടെ വാക്‌സിൻ വിതരണമാകുമ്പോഴേക്കും ഇതിനായി തെരഞ്ഞെടുത്തവർ കൂടുതൽ പരിചയസമ്പന്നരാകും.
തിരുവനന്തപുരത്ത് പാറശ്ശാല താലൂക്ക് ആശുപത്രി, നിംസ് മെഡിസിറ്റി, അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടത്തിയത്. 25 ആരോഗ്യപ്രവർത്തകർ വീതമാണ് രണ്ട് മണിക്കൂർ നീണ്ട മോക്‌ഡ്രില്ലിൽ പങ്കാളികളായത്. വാക്‌സിൻ വിതരണത്തിന് പൂർണ സജ്ജമായിരിക്കെ ഇനി വാക്‌സിൻ ലഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് കേരളം