Headlines
Loading...
ബാലറ്റ് വീട്ടിലെത്തിക്കും; തപാല്‍ വോട്ട് ചെയ്യാന്‍ മാര്‍ഗനിര്‍ദേശം ഇങ്ങനെ

ബാലറ്റ് വീട്ടിലെത്തിക്കും; തപാല്‍ വോട്ട് ചെയ്യാന്‍ മാര്‍ഗനിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം∙ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങളായി. വോട്ടെടുപ്പിന് തലേദിവസം മൂന്നുവരെ രോഗം സ്ഥിരീകരിച്ചവര്‍ക്കാണ് ഈ ആനുകൂല്യം. അതിനുശേഷം സ്ഥിരീകരിക്കുന്നവര്‍ക്ക് അവസാനമണിക്കൂറില്‍ ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. തപാല്‍ വോട്ടിന്റ നടപടി ക്രമങ്ങള്‍ ഇവയാണ്. 

സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഒാഫിസര്‍  കോവിഡ് രോഗികളുടേയും ക്വാറന്റീനില്‍ കഴിയുന്നവരുടേയും പട്ടിക തയാറാക്കും. വോട്ടെടുപ്പ് നടക്കുന്നതിന് പത്ത് ദിവസം മുമ്പ് മുതല്‍ തലേദിവസം മൂന്നുമണിവരെ രോഗികളാകുന്നവരും ക്വാറന്റീനില്‍ പ്രവേശിക്കുന്നവരും പട്ടികയില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് സ്പെഷല്‍ പോളിങ് ഒാഫിസറും അസിസ്റ്റന്റും ചേര്‍ന്ന്, താമസിക്കുന്നയിടങ്ങളില്‍ പോസ്റ്റല്‍ ബാലറ്റ് എത്തിച്ചു നല്‍കും.

ആദ്യം, നല്‍കുന്ന അപേക്ഷ പൂരിപ്പിച്ച് നല്‍കുമ്പോള്‍ സത്യപ്രസ്താവനയും ബാലറ്റുപേപ്പറും കിട്ടും. ഇതില്‍ സത്യപ്രസ്താവന പോളിങ് ഒാഫിസറുടെ മുമ്പാകെ തന്നെ ഒപ്പിടണം. തുടര്‍ന്ന് വീടിനകത്ത് പോയി രഹസ്യ സ്വഭാവത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും വെവ്വേറെ കവറിലിട്ട് ഒട്ടിച്ചശേഷം രണ്ടുകൂടി മൂന്നാമതൊരു കവറിലിട്ട് ഉദ്യോഗസ്ഥനു കൈമാറണം. ഇതോടെ ബാലറ്റ് തിരികെ കിട്ടിയതിന്റ രസീത് ഉദ്യോഗസ്ഥന്‍ നല്‍കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ഉദ്യോഗസ്ഥന്റ കൈവശം കൊടുക്കാന്‍ 
താല്‍പര്യമില്ലെങ്കില്‍ മറ്റോരാള്‍ വശമോ തപാലിലോ വരണാധികാരിക്ക് എത്തിച്ച് നല്‍കാം.

വോട്ടെടുപ്പിന് തലേദിവസം ആറുമണിക്ക് മുമ്പായി ബാലറ്റ് പേപ്പര്‍ മുഴുവന്‍ എത്തിച്ച് നല്‍കിയിരിക്കണമെന്നാണ് നിര്‍ദേശം. തലേദിവസം മൂന്ന് മണിക്ക് ശേഷം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം അഞ്ചുമണി മുതല്‍ ആറുവരെയുള്ള സമയത്ത് എല്ലാവരും വോട്ടു ചെയ്ത് പോയശേഷം ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം. നേരിട്ട് തപാല്‍ വോട്ടിന് അപേക്ഷിക്കുന്ന കോവിഡ് രോഗികള്‍ക്ക് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്